ജറുസലം: തെക്കൻ ഗാസയിൽ നിന്ന് വടക്കൻ ഗാസയിൽ തിരിച്ചെത്തിയ പതിനായിരക്കണക്കിന് പലസ്തീൻകാർക്കു മുന്നിലുള്ളത് തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ മാത്രം. തല ചായ്ക്കാനൊരു ഇടമുണ്ടാക്കാനായി താൽക്കാലിക കൂടാരങ്ങളാണുണ്ടാക്കുകയാണ് ഗാസ നിവാസികൾ.
‘ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. ജനങ്ങൾ ഇപ്പോഴും തറയിൽ കിടന്നാണ് ഉറക്കം’20 കിലോമീറ്ററിലേറെ നടന്ന് ഗാസ സിറ്റിയിൽ മടങ്ങിയെത്തിവരിലൊരാളായ അബു മുഹമ്മദ് പറഞ്ഞു. തിങ്കളാഴ്ചയോടെ 3 ലക്ഷത്തോളം പലസ്തീൻകാർ ടക്കൻ ഗാസയിൽ മടങ്ങിയെത്തിയെന്നാണ് കണക്ക്. ലക്ഷക്കണക്കിന് ആളുകളാണ് യാത്രാവഴിയിലുള്ളത്.

അതേസമയം, അടുത്തയാഴ്ച ആരംഭിക്കുന്ന സമാധാന ചർച്ചയുടെ രണ്ടാം ഘട്ടത്തിനു വേണ്ടിയുള്ള പ്രാഥമിക ഒരുക്കം മധ്യസ്ഥർ ആരംഭിച്ചു. കരാർ പ്രകാരം നാളെയും ശനിയാഴ്ചയുമായി 3 വീതം ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം നൂറുകണക്കിനു പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. അടുത്ത ഘട്ട ചർച്ചയുടെ മുന്നോടിയായി കയ്‌റോയിൽ ഹമാസ് ഉന്നത സംഘം എത്തിയിട്ടുണ്ട്.
