ഗാസ യുദ്ധം: ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്


ടെൽ അവീവ്: ഗാസ യുദ്ധത്തിൻ്റെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യിലെ ചീഫ് പ്രോസിക്യൂട്ടറുടെ ആവശ്യം നിരസിച്ച് ഇസ്രായേൽ. ഗാസയിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് മെയ് മാസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട് നൽകാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 


അതേസമയം, ഹമാസിൻ്റെ മുൻനിര നേതാക്കളായ യഹ്യ സിൻവാർ, ഇസ്മായിൽ ഹനിയേ, മുഹമ്മദ് ഡെയ്ഫ് എന്നിവർക്കെതിരെ യുദ്ധക്കുറ്റങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ആരോപിച്ച് കരീം ഖാൻ വാറണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ യഹ്യ സിൻവാർ മാത്രമാണ് നിലവിൽ ജീവിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ജൂലൈ 31ന് ടെഹ്‌റാനിൽ വെച്ച് ഹനിയേ മരണപ്പെട്ടിരുന്നു. ഇതേ തുട‍ർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 2ന് പ്രോസിക്യൂട്ടർ ഹനിയേക്കുള്ള അറസ്റ്റ് വാറണ്ട് അപേക്ഷ ഉപേക്ഷിച്ചതായി അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ജൂലൈ 13ന് തെക്കൻ ഗാസയിൽ നടന്ന ഒരു ആക്രമണത്തിൽ മുഹമ്മദ് ഡെയ്ഫ് കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും ഹമാസ് ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. 


അതേസമയം, നെതന്യാഹുവിനും ഗാലൻ്റിനുമെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികളെക്കുറിച്ച് സ്വന്തമായി അന്വേഷണം നടത്താൻ ഇസ്രായേലിന് കഴിയുമെങ്കിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ആ രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയ്ക്ക് മുൻതൂക്കം നൽകാം. ഉയർന്നു വന്ന ആരോപണങ്ങൾ പരിഹരിക്കാനുള്ള അവസരം നൽകുകയും ചെയ്യാം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال