കൊച്ചി: കൊച്ചി നഗരത്തിൽ യുവതിക്ക് ക്രൂരമർദനം. പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ ആക്രമിച്ചത്. വൈറ്റില-കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ശ്രദ്ധയിൽപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 4:30നാണ് ഈ സംഭവം നടന്നത്. യുവാവിനൊപ്പം മൂന്നു സുഹൃത്തുക്കളും ഉണ്ടായിരുന്നു.
യുവാവ് ആദ്യം യുവതിയെ റോഡിൽവച്ചാണ് ആക്രമിച്ചത്. മുഖത്ത് അടിക്കുന്നതു കണ്ട് ഒരാൾ ഇടപെട്ടെങ്കിലും, ജനതാ റോഡിലേക്ക് നീങ്ങി. അവിടെ, പെൺകുട്ടിയെ കുനിച്ചിരുത്തി മതിലിൽ ചാരിയിട്ടു മർദിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട സുഹൃത്തുക്കൾ അടുത്തുവന്നെങ്കിലും മർദനത്തിൽ നിന്ന് യുവാവിനെ തടയാൻ ശ്രമിച്ചില്ല.
പ്രാണരക്ഷാർത്ഥം, യുവതി സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിലേക്ക് ഓടി. അവിടെയും മർദനം തുടർന്നു. പെൺകുട്ടി അലറിയിട്ടും മർദനം തുടരുകയും, നിലത്തിട്ട് ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെ പോയി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയേയും യുവാക്കളേയും തിരിച്ചറിഞ്ഞെങ്കിലും യുവതി പരാതിയില്ലെന്ന് പൊലീസിനോട് അറിയിച്ചതായി പറയുന്നു.

