കൊച്ചി: ഓൺലൈൻ ലോൺ ആപ്പുകളുടെ തട്ടിപ്പിനിരയായി, ഒരു ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. അത്യന്തം വേദനാജനകമായ കാര്യമാണ്, ഇത്തരം ആളെക്കൊല്ലി ആപ്പുകളെ തടയാൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത്.

നിരോധിക്കപ്പെട്ട ആപ്പുകൾ ഏതൊക്കെയാണെന്ന് ആർബിഐക്കും വ്യക്തതയില്ലെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്. കോവിഡ് കാലത്ത് തൊഴിൽരഹിതരായ സാധാരണക്കാരെ ലക്ഷ്യമിട്ട് ഓൺലൈൻ ലോൺ ആപ്പുകൾ ശക്തമായ പിടിമുറുക്കം നടത്തിയത്. സർക്കാർ, ആർബിഐയുടെ അംഗീകാരമുള്ള ആപ്പുകൾ വഴിയേ മാത്രം പണപരിവർത്തനം നടത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, നിരോധിച്ച ആപ്പുകളുടെ പട്ടിക വ്യക്തമാക്കാൻ ആർബിഐക്ക് പോലും കഴിയുന്നില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകൾക്കും ഇതിനൊന്നും ശരിയായ മറുപടി ലഭിച്ചിട്ടില്ല. ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട് എത്ര പരാതി ലഭിച്ചിട്ടുണ്ടെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.
ഓൺലൈൻ ലോൺ തട്ടിപ്പുകളും മറ്റ് സൈബർ കുറ്റകൃത്യങ്ങളും നേരിടുന്നവർക്കായി പൊലീസ് ടോൾ ഫ്രീ നമ്പർ പുറത്തിറക്കിയെങ്കിലും, ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് കിട്ടിയ പരാതികളുടെ എണ്ണം വ്യക്തമല്ല.
വിദേശ ഐഡികളിൽ നിന്ന് ആപ്പുകൾ നിർമ്മിക്കുകയും ഭീഷണിപ്പെടുത്താൻ വെർച്വൽ നമ്പറുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് പോലീസിന് വലിയ വെല്ലുവിളിയാണുള്ളത്.
