തൃശൂരിലെ ലോഡ്ജിൽ സ്വർണ പണിക്കാരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപ വിലവരുന്ന വാക്സ് ഗോൾഡ് കവർന്ന കേസിലെ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. മുംബൈ എയർപോർട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ മറ്റൊരു പ്രതികൂടിയായ മലപ്പുറം തിരൂർ കൂട്ടായി സ്വദേശിയായ കുരിയൻറെ പുരയ്ക്കൽ വീട്ടിൽ മുഹമ്മ്ദ് കബീർ എന്നയാളെയാണ് മുബൈ എയർപോർട്ടിൽ നിന്നും ഈസ്റ്റ് പോലീസ് അന്വേഷണ സംഘം പിടികൂടിയത്.
പ്രതി മുംബൈ എയർപോർട്ട് വഴി റിയാദിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എയർപോർട്ട് ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞ് വിവരം അറിയിക്കുകയായിരുന്നു.
ഈ കേസ്സിൻറെ അന്വേഷണവുമായി ബന്ധപെട്ട് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിൻറെ ഫലമായാണ് മുംബൈ എയർപോർട്ടിലെത്തിയ പ്രതിയെ തിരിച്ചറിയാനായത്. പ്രതിക്ക് തിരൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
കത്തികൊണ്ട് അക്രമിച്ചു പരിക്കേല്പിച്ച് ആലുവ സ്വദേശികളിൽ നിന്നാണ് പ്രതികൾ ഗോൾഡ് വാക്സും പണവും കവർന്നത്.
ഈ കേസിലെ ഏഴു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ എ സി പി സലീഷ് ശങ്കരൻറെ നേത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എം ജെ, എന്നിവരും
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ പ്രദീപ് കുമാർ, മഹേഷ്കുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ, ബാബുകുട്ടൻ, പ്രദീപ് എന്നിവരുമാണ് ഉണ്ടായിരുന്നത്.