മലപ്പുറം: മലപ്പുറം ജില്ലയിൽ പൊലീസിന്റെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. ജില്ലയിൽ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വർധിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേസുകളുടെ എണ്ണം വർധിപ്പിച്ച് ക്രഡിറ്റ് നേടുക എന്നതാണ് പൊലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ദേശീയതലത്തിൽ മലപ്പുറത്തെ മോശം പ്രതിച്ഛായയിലേക്ക് നയിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കേസുകൾ എടുക്കുന്നതിന് സാധാരണ പൊലീസ് ഉദ്യോഗസ്ഥരെ സീനിയർ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്നും മന്ത്രി ആരോപിച്ചു. മലപ്പുറം ജില്ലാ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിലാണ് മന്ത്രി പൊലീസിനെ വിമർശിച്ചത്.
മലപ്പുറത്ത് സർക്കാർ നയത്തിന് വിപരീതമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും, പൊലീസ് ജനങ്ങളോട് സൗമ്യമായും മാന്യമായും പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ വേദിയിൽ സംസാരിച്ച ജില്ലാ പൊലീസ് മേധവി ശശിധരൻ, അനാവശ്യമായി കേസുകൾ എടുക്കുന്നില്ലെന്നും, കേസുകൾ എടുക്കുന്നത് നിയമപ്രകാരം മാത്രമാണെന്നും വിശദീകരിച്ചു.
