നടി ലക്ഷ്മിപ്രിയയ്ക്കെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. പരാതിയിൽ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, നടൻ ടിനി ടോമിനെതിരായ എഫ്‌ഐആറിലെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ടിനിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ പരസ്യമായി അധിക്ഷേപിച്ചെന്നും, അശ്ലീലകരവും ലൈംഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
കൂടാതെ, പരാതിക്കാരിയെ മതതീവ്രവാദിയെന്ന തരത്തിൽ ‘അമ്മ’ സംഘടനയിലെ അംഗങ്ങൾക്കിടയിൽ ടിനി ടോം പ്രചരിപ്പിച്ചതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.