വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്


കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ് അധികൃതര്‍. താമരശ്ശേരി ചമല്‍ ഭാഗത്ത് നിന്ന് 110 ലിറ്റര്‍ ചാരായം പിടികൂടി. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയ കുപ്പിക്ക് സമാനമായ 220 കുപ്പികളിലായി നിറച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കോഴിക്കോട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായാണ് അര്‍ദ്ധരാത്രിയില്‍

ചമല്‍ വേനക്കാവ് കൊളമല ഭാഗത്ത് വനപ്രദേശത്തിന് സമീപം പരിശോധന നടത്തിയത്. മറ്റൊരു സംഭവത്തില്‍ താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ്. കെ യുടെ നേതൃത്വത്തില്‍ ചമല്‍ പ്രദേശത്ത് നടത്തിയ റെയിഡില്‍ 200 ലിറ്റര്‍ വാഷും കണ്ടെടുത്ത് നശിപ്പിച്ചു. പരിശോധനക്കിടയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ റനീഷ് കെ. പിയ്ക്ക് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വഴുതി വീണ് ഇടതു ചുമലിന് പരുക്കേറ്റു. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാരായം നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഊര്‍ജ്ജിതമായി

അന്വേഷണം നടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പി.ഒ(ഗ്രേഡ് ), ഷിഞ്ചു കുമാര്‍, സി.ഇ.ഒ ഡ്രൈവര്‍ പ്രജീഷ് എന്നിവരും പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال