ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും കുറഞ്ഞ കാലവർഷം മൂലം അണക്കെട്ടുകളിൽ ജലമില്ലാത്തതും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി എന്ന് കെഎസ്ഇബി. ഉയർന്ന ഉപഭോഗവും എൽ നിനോ പ്രതിഭാസവും പ്രതിസന്ധി രൂക്ഷമാക്കുന്നു. മൺസൂൺ ശക്തിപ്പെട്ടാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം: ദേശീയതലത്തിൽ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവുകാരണം വൈദ്യുതി വാങ്ങാൻ കഴിയാത്തതും ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യവും മൂലം സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം വൈദ്യുതി നിയന്ത്രണം അനിവാര്യമായി വന്നുവെന്ന് കെഎസ്ഇബി വിശദീകരണം. രാത്രി ഏഴ് മുതൽ എട്ട് മണി വരെ 514 മെഗാവാട്ടും എട്ട് മുതൽ ഒമ്പത് മണി വരെ 622 മെഗാവാട്ടും, ഒമ്പത് മുതൽ 10 മണി വരെ 580 മെഗാവാട്ടും, 10 മുതൽ 11 മണി വരെ 588 മെഗാവാട്ടും, 11 മുതൽ 12 മണി വരെ 578 മെഗാവാട്ടും, 12 മുതൽ ഒരു മണി വരെ 250 മെഗാവാട്ടും എന്നിങ്ങനെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായാണ് നിയന്ത്രണം വേണ്ടിവന്നത്.