നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി എഴുത്തുകാരൻ എൻ എസ് മാധവൻ. നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ ആക്രമണങ്ങൾ മുൻപും സിനിമാ മേഖലയിൽ നടന്നിട്ടുണ്ടെന്നും അന്നതെല്ലാം മൂടിവയ്ക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആക്രമണങ്ങൾ മുൻപും സിനിമാ മേഖലയിൽ നടന്നിട്ടുണ്ട്. അത് മൂടി വയ്ക്കാനുള്ള കഴിവ് ആക്രമണം നടത്തിയവർക്കുണ്ട്. അന്ന് അതിജീവിതമാർ നിശബ്ദരാക്കപ്പെട്ടു. ആ ധൈര്യത്തിലാണ് ഈ അക്രമണവും നടന്നത്, എൻ എസ് മാധവൻ കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മെമ്മറി കാർഡും പെൻഡ്രൈവും ഒരു മാസത്തിനകം ഹാജരാക്കാനാണ് സെഷൻസ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.