അന്നമനട: അന്നമനട-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മാന്പ്രയിൽ കിടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. കൊരട്ടി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള ലാ-മിയർ സ്ഥാപനത്തിലാണ് ഇന്നു രാവിലെ ഏഴരയോടെ തീപിടിച്ചത്. അര ഏക്കറിലധികം സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ചാലക്കുടി, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആവശ്യമെങ്കിൽ പുതുക്കാട്, ആലുവ എന്നിവിടങ്ങളിൽ നിന്നുകൂടി ഫയർഫോഴ്സ് സംഘങ്ങളെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊരട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിന്റെ പൂട്ട് തകർത്താണു ഫയർഫോഴ്സ് അകത്തു കടന്നത്. ജെസിബിയുടെ സഹായത്തോടെ ഷീറ്റുകൾ പൊളിച്ചുമാറ്റി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. കിടക്കകൾ, ഫോം, തുണിത്തരങ്ങൾ, മരം, മെഷിനറികൾ, സ്റ്റോക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
തീപിടിത്തത്തെ തുടർന്ന് സമീപവാസികൾ ആശങ്കയിലായെങ്കിലും സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ രക്ഷാപ്രവർത്തകർ ജാഗ്രത പുലർത്തി. രാവിലെ സമയമായതിനാലും ശക്തമായ കാറ്റില്ലാതിരുന്നതും കൂടുതൽ അപകടം ഒഴിവാക്കാൻ സഹായകമായി. സംഭവമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു.