ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ കാര്‍ഷിക കലണ്ടര്‍പ്രകാരം തുറക്കേണ്ട മാര്‍ച്ച് 31ന് ഉയര്‍ത്താത്തത് കുട്ടനാടന്‍ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു. കുട്ടനാട്ടിലെ പുഞ്ചകൃഷിയെ ഉപ്പുവെള്ളത്തിൽ നിന്ന് സംരക്ഷിക്കാൻ ഡിസംബര്‍ 15നാണ് ഷട്ടറുകൾ അടയ്ക്കുന്നത്. 2024 ല്‍ ഏപ്രില്‍ പത്തിനും 25ല്‍ ഏപ്രില്‍ 11നും ഈ വര്‍ഷം ഏപ്രില്‍ 20നുമാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്.
ഇത്തവണ മേയ് പകുതിയായിട്ടും കുട്ടനാടിന്റെ പലസ്ഥലങ്ങളിലും ഉപ്പുവെള്ളമെത്തിയിട്ടില്ല. അപ്പോഴേക്കും വേനല്‍ മഴയെത്തി. പിറകെ കാലവര്‍ഷം കൂടിയെത്തിയാല്‍ കുട്ടനാട്ടില്‍ ഈ വര്‍ഷം ഉപ്പുവെള്ള സാന്നിധ്യം ലഭിക്കാത്ത അവസ്ഥയുണ്ടാകും.
ഒന്നരമാസമെങ്കിലും കുട്ടനാട് ഉപ്പു വെള്ളത്തില്‍ മുങ്ങിയില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഷട്ടറുകള്‍ തുറക്കുന്നതിനൊപ്പം തോടുകള്‍ വഴി ഉപ്പു വെള്ളം കയറുന്നത് തടയാനിടുന്ന ഓരുമുട്ടുകള്‍ കൂടി തുറന്നാലേ കുട്ടനാട്ടിലേക്ക് ഉപ്പുജലത്തിന്റെ ഒഴുക്ക് ശക്തമാകൂ. ഇത് പലപ്പോഴും ചെയ്യാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
ഉപ്പുവെള്ളം കുട്ടനാടിന് സമ്മാനിക്കുന്നത്
കടലില്‍നിന്ന് തണ്ണീര്‍മുക്കം ബണ്ട് വഴി ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് എത്തിയാലേ ഇവിടത്ത ജലാശയങ്ങളെ മൂടിയിരിക്കുന്ന പോളയും കടകലും അലിഞ്ഞ് ജലാശയങ്ങള്‍ ശുദ്ധമാകൂ. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചിടുന്നതു മൂലം വേലിയേറ്റവും വേലിയിറക്കവും തടസപ്പെടുന്നതിനാല്‍ ഒഴുക്കു നിലയ്ക്കുന്ന ജലാശയങ്ങളില്‍ എക്കലടിഞ്ഞ് ആഴം കുറയുകയാണ്. ഇതിലേക്ക് കടകലിന്റെ വേരുകള്‍ ഇറങ്ങി ജലാശയങ്ങള്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ഇതുമൂലം നീരൊഴുക്ക് തടസപ്പെട്ട് കുട്ടനാട് പെട്ടെന്ന് വെള്ളപ്പൊക്കത്തിലേക്ക് നീങ്ങുകയാണ്. കടകല്‍ മൂടിയ തോടുകളുടെ മുകളില്‍ വിഷപാമ്പുകള്‍ താവളമാക്കുകയാണ്.
കറുപ്പെടുക്കല് നിലയ്ക്കുന്നു
പണ്ടൊക്കെ കുട്ടനാട്ടില്‍ കറുപ്പെടുക്കുക എന്നൊരു പതിവുണ്ടായിരുന്നു. വെള്ളത്തിലെ ചെളിയും മണലും കോരി വീട്ടുമുറ്റങ്ങളിലും പറമ്പിലും ഇടുന്നതാണിത്. എന്നാലിപ്പോള്‍ ഇതിനുപകരം ചെമ്മണ്ണാണ് പലരുമിറക്കുന്നത്.ഇതിനൊപ്പം എത്തുന്ന പാമ്പിന് മുട്ട വിരിഞ്ഞ് വിഷപ്പാന്പുകളുടെ വിഹാരകേന്ദ്രമായി മാറുകയാണ് കുട്ടനാട്. കുട്ടനാട് വികസനത്തിന്റെ പേരില്‍ വരമ്പുകളിൽ കല്ലുകെട്ടി ബലപ്പെടുത്തിയതും കറുപ്പെടുക്കുന്ന പ്രക്രിയ തടസപ്പെടുത്തി.
കുറയുന്ന കക്ക സമ്പത്ത്
ഉപ്പുവെള്ളം എത്തിയാലേ കക്കകളുടെയും മത്സ്യങ്ങളുടെയും പ്രജനനം നടക്കൂ. ഉപ്പുജലമെത്താത്തതിനാല് കക്ക, മത്സ്യ സമ്പത്തു കൊണ്ട് അനുഗ്രഹീതമായിരുന്ന കുട്ടനാടും വേമ്പനാട് കായലും ഇവയ്ക്ക് പ്രജനനം പോലും നടത്താന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയിറങ്ങിയാലേ കളകളെ നിയന്ത്രിക്കാന്‍ സാധിക്കൂ. കുട്ടനാടന്‍ പാടശേഖരങ്ങളിലെ ബണ്ടുകളില്‍ തെങ്ങുകൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. തെങ്ങില്‍ ഉത്പാദനം വര്‍ധിക്കാനും ഉപ്പുവെള്ളം ആവശ്യമാണ്. ഉപ്പുവെള്ളം എത്താത്തതിനാല്‍ തെങ്ങ് കൃഷിയിലും ഉത്പാദനം കുറയുകയാണ്.