ചട്ടലംഘനം ആവർത്തിച്ച് ഡോ.ബി അശോക് ഐഎഎസ്. സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി ബി അശോക് വാർത്താസമ്മേളനം നടത്തി. അഖിലേന്ത്യ സർവീസസ് ചട്ടങ്ങളുടെ ലംഘനത്തിനാണ് ബി അശോകനെ ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിലാണ് വീണ്ടും ബി അശോക് വീഴ്ച വരുത്തിയിരിക്കുന്നത്.
സൈനിക ക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡോ. ബി അശോക് ഐ എ എസിനെ കഴിഞ്ഞദിവസമാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെയും സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് അച്ചടി – ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെയും പ്രസ്താവനകൾ നടത്തിയതിനാണ് ബി അശോകിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഡ് ചെയ്തതിന് തൊട്ടടുത്ത ദിവസം തന്നെ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ സർക്കാരിനും വകുപ്പുകൾക്കും എതിരായ വിമർശനവുമായി ബി അശോക് എത്തുകയായിരുന്നു.
ഓൾ ഇന്ത്യ സർവീസസിന്റെ 1968 ലെ നിയമത്തിൻ്റെ ചട്ടം 3(1), 7, 7 (II) , 9 പ്രകാരം പെരുമാറ്റ ചട്ടത്തിൻ്റെ ലംഘനം ബി അശോകന്റെ കാര്യത്തിൽ കണ്ടെത്തിയിരുന്നു. സർവീസിൽ ഇരിക്കെ ആഭ്യന്തര ഭരണവും ഔദ്യോഗിക കാര്യങ്ങളും സംബന്ധിച്ച് പ്രത്യേക അനുമതി വാങ്ങാതെ പരസ്യപ്രസ്താവനകൾ പാടില്ല എന്നതാണ് ചട്ടം . ഇതിൻറെ നഗ്നമായ ലംഘനമാണ് ബി അശോകിന്റെ ഭാഗത്തുനിന്നും ഉണ്ടായതും സസ്പെൻഷൻ കാലയളവിൽ തുടരുന്നതും. താൻ പ്രവർത്തിച്ചിരുന്ന വകുപ്പുകളുമായി ബന്ധപ്പെട്ടും മറ്റു വകുപ്പുകളും ആയി ബന്ധപ്പെട്ടും പരക്കെ ആക്ഷേപമാണ് ബി അശോക് പരസ്യമായി ഉയർത്തുന്നത്. ഇത് കൂടുതൽ തുടർനടപടികൾക്കാകും വഴിവയ്ക്കുക. തനിക്ക് കീഴിൽ ഉണ്ടായിരുന്നവർക്കെതിരെ മാധ്യമങ്ങളിലെ പ്രതികരണത്തിന് നടപടിയെടുത്ത വ്യക്തി കൂടിയാണ് ബി അശോക്. അതേ വ്യക്തിക്കാണ് സമാനമായ വിഷയത്തിൽ സസ്പെൻഷൻ നേരിടേണ്ടിവന്നത് എന്നതും യാദൃശ്ചികം.