തിരുവനന്തപുരം: കൊടും ചൂടിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. വിവിധ ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ശക്തമായ വേനൽ മഴ ലഭിച്ചത്. എന്നാൽ വേനൽ മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങൾ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു. പല ജില്ലകളിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയിൽ എണ്ണപ്പന വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചതും ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചതും വേദനയായി. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിലെ കാടുവെട്ടാൻ കരാർ ജോലിക്ക് എത്തിയ മുപ്പത്തിയേഴുകാരി സരിതക്കാണ് ജീവൻ നഷ്ടമായത്. ചെങ്ങന്നൂരിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ആസിഫ് അഷ്റഫാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം