തിരുവനന്തപുരം: പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധത്തെത്തുടർന്ന് യുവാവിനെ അസഭ്യം പറയുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലൻനഗർ പുതുവൽ വീട്ടിൽ ആൻ്റണി (31), പുതുവൽ പുത്തൻവീട്ടിൽ നിയാസ് (33) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി ബാലനഗറിൽ വച്ചായിരുന്നു സംഭവം. യുവാവിനോട് പണം ആവശ്യപ്പെടുകയും, അത് നൽകാത്തതിലുള്ള വൈരാഗ്യം മൂലം ഇരുവരും ചേർന്ന് യുവാവിനെ അസഭ്യം പറയുകയും കല്ലുകൊണ്ട് മർദിക്കുകയുമായിരുന്നു. യുവാവിന്റെ മുഖത്ത് മുറിവേറ്റിരുന്നു. ചികിത്സ തേടിയതിന് പിന്നാലെ പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.
ആന്റണിക്കെതിരെ വലിയതുറ, തിരുവല്ലം, പേട്ട, ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കഠിനംകുളം എന്നീ സ്റ്റേഷനുകളിലുമായി പത്തോളം കേസുകൾ നിലവിലുണ്ട്. നിയാസിന്റെ പേരിൽ വലിയതുറ സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.