സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സമരം കൂടുതൽ ശക്തമായി തുടരുന്നത്.എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിൽ പങ്കെടുത്തു. കൊച്ചിയിലെ അസ്റ്റർ ആശുപത്രിയിലെ നഴ്‌സുമാരെ ഉൾപ്പെടെ ആയിരത്തിലധികം പേർ സമരത്തിലുണ്ട്.
കുറഞ്ഞത് 40,000 രൂപ വേതനം നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നഴ്‌സുമാർ പ്രതിഷേധിക്കുന്നത്.അതേസമയം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മാനേജ്മെന്റ് പ്രതിനിധികളും നഴ്‌സുമാരും തമ്മിൽ വാക്കേറ്റമുണ്ടായി. സമരത്തെ പിന്തുണച്ച നഴ്‌സുമാരെ തടയാൻ ശ്രമിച്ചതായി ജീവനക്കാർ ആരോപിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.

ഇതിനിടെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധം നടത്തുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസ് എത്തിയപ്പോള്‍ പ്രതിഷേധം ശക്തമായി. മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് വാഹന ജാഥയായി കടന്നുപോകുമ്പോൾ നഴ്‌സുമാർ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
