ഇടുക്കി ജില്ലയിലെ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ: 1,45,000 രൂപ പിഴ ഈടാക്കി


ഇടുക്കി: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ 614 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 192 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ പത്ത് എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഒന്‍പത് സാമ്പിളുകളില്‍ ഫുഡ് കളര്‍ ചേര്‍ത്തതായും ഒരു സാമ്പിളിലെ സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനിയുടെ അംശം കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കണ്ടെത്തിയ പിഴവുകള്‍ക്കെതിരെ നാല് പ്രോസിക്യൂഷന്‍ കേസുകളും, ഏഴ് അഡ്ഡിക്കേഷന്‍ കേസുകളും ഫയല്‍ ചെയ്തു. വിവിധ പിഴവുകള്‍ക്ക് അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ 12 സ്ഥാപനങ്ങളില്‍ നിന്നായി 14,5000 രൂപാ പിഴ ഈടാക്കി. ആര്‍.ഡി.ഓ മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള ഒന്‍പത് കേസുകള്‍ തീര്‍പ്പാക്കി.


ആനച്ചാല്‍ ലാഭം ഗ്രോസറി മാര്‍ട്ട് 10000 രൂപ, മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് സ്ഥാപനത്തിന് 10000 രൂപ, നിരോധിച്ച നെയ്യ് കടയില്‍ സൂക്ഷിച്ചതിന് കുഞ്ചിത്തണ്ണി ബിസ്മില്ല സ്റ്റോഴ്‌സിന് 5000 രൂപ, ആനച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് 10000 രൂപ, തൊടുപുഴ സിലോണ്‍ ഹോട്ടലിന് ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ചതിനും, ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനുമായി 150000 രൂപ, കുട്ടിക്കാനം ഓപ്പണ്‍ കിച്ചണ്‍, ബാര്‍ ബി ക്യൂ, എന്ന സ്ഥാപനത്തിന് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷണം നിര്‍മ്മിച്ച് വിതരണം ചെയ്തതിന് 75000 രൂപ, കുമളിയില്‍ പ്രവര്‍ത്തിക്കുന്ന സിജോസ് ഹോട്ടലിന് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും, മെഡിക്കല്‍ ഫിക്സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനും, അടുക്കളയും, ഫ്രീസറും ശുചിത്വ നിലവാരം പാലിക്കാത്തതിനുമായി 75000 രൂപ, കമ്പളിക്കണ്ടം നീരാനല്‍ ജനറല്‍ സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ നിലവാരമില്ലാത്ത കൃത്രിമമായ വിനീകര്‍ വിറ്റതിന് 5000 രൂപയും ഇടുക്കി സീസണ്‍ ട്രഡേഴ്സ്, ആലപ്ര എന്ന സ്ഥാപനത്തിന് 10000 രൂപ, ഈര്‍പ്പത്തിന്റെ അളവ് കൂടുതലുള്ള പപ്പടം നിര്‍മ്മിച്ച് വിറ്റതിന് പ്രമോദ്, പുരുഷന്‍, ജയലക്ഷ്മി പപ്പടം എന്നിവര്‍ക്ക് 1000 രൂപ വീതവും വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ പതിനേഴ് ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപ പിഴ ഇനത്തില്‍ ചുമത്തിയിട്ടുണ്ട്.

പ്രത്യേക സ്ക്വാഡ്
ഹോസ്റ്റല്‍ കാന്റീനുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവും ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രമാണിച്ച് 2025 ഡിസംബര്‍ 20 മുതല്‍ 2025 ഡിസംബര്‍ 27 വരെ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ച് പരിശോധന നടത്തിയിട്ടുണ്ട്. ശബരിമല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ആറോളം പരിശീലന പരിപാടികള്‍, തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ നിരവധി പരിശോധനകള്‍, തുടങ്ങിയവ നടത്തി. കൂടുതല്‍ കളര്‍ കാണുന്ന ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കണമെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കേണ്ടതാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال