ശാസ്തമംഗലത്തെ എംഎൽഎ ഓഫീസിനെച്ചൊല്ലി വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം കടുപ്പമാകുന്നു. കോർപറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എംഎൽഎ കൈവശം വെച്ചതിനാൽ കൗൺസിലർക്ക് ഓഫീസ് പ്രവർത്തിപ്പിക്കാൻ ഇടമില്ലെന്നാണ് ശ്രീലേഖയുടെ ആരോപണം.
എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്ന അതേ കെട്ടിടത്തിൽ കൗൺസിലർക്കും ഓഫീസ് ഉണ്ടെന്ന കോർപറേഷൻ വാദം ശ്രീലേഖ നിഷേധിച്ചു. അത്തരം ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചുതരണമെന്ന് അവർ വെല്ലുവിളിച്ചു. തന്റെ വാർഡിലെ കെട്ടിടമായതിനാലാണ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി.
കൗൺസിലർ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കാനായി കെട്ടിടം വിട്ടുനൽകണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ എംഎൽഎയോട് ആവശ്യപ്പെട്ടത്. കോർപറേഷൻ കൗൺസിൽ തീരുമാനപ്രകാരമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. നിലവിലെ കരാർ കാലാവധി അടുത്ത മാർച്ചുവരെ നീളും. എന്നാൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനമെടുത്താൽ എംഎൽഎയ്ക്ക് ഓഫീസ് മാറ്റേണ്ടി വരും.