കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ വാക റോഡിൻ്റെ വശത്തായി ചീഞ്ഞ് ദുർഗന്ധവും പുഴു അരിക്കുന്നതുമായ ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചാക്കിൽ കെട്ടി അലക്ഷ്യമായി വലിച്ചെറിഞ്ഞതായി ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 12-ാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രം ബസ്സ്റ്റോപ്പിൻ്റെ ചേർന്നുള്ള കാനയിലാണ് മാലിന്യം വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്.
ആരോഗ്യ കേന്ദ്രത്തിലെ ജനകീയ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് പോകുന്ന വഴിയിലാണ് മാലിന്യം ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്.2 മണിക്കൂർ നീണ്ട മാലിന്യ പരിശോധനയിൽ മറ്റം സെൻ്ററിൽ ഗേൾസ് ഹൈസ്ക്കൂളിനടുത്ത് പ്രവർത്തിക്കുന്ന ചിക്കൻ സെൻററിൻ്റെ പേര് ഉൾപ്പെട്ട ബിൽ കോപ്പി തെരച്ചലിൽ നിന്ന് ലഭിച്ചു.തുടർന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചിക്കൻ സെൻ്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേയും അതിന് മുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുമാണ് മാലിന്യം ഈ വിധം വലിച്ചെറിഞ്ഞത് എന്ന് വ്യക്തമായി തെളിഞ്ഞു. ഉടനെ തന്നെ സ്ഥപന ഉടമയെ വിളിച്ചു വരുത്തി മാലിന്യം പൂർണമായും എടുത്ത് മാറ്റി പഞ്ചായത്തിൽ പിഴ അടക്കുന്നതിന് ഹാജരാകാൻ നിർദ്ദേശിച്ചു. മാലിന്യങ്ങൾ അശാസ്ത്രീയമായി നിക്ഷേപിച്ച സംഭവത്തിൽ പഞ്ചായത്ത് ആരോഗ്യവകുപ്പ് , കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുള്ള റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ്.ജോസഫ് അറിയിച്ചു. ആരോഗ്യ കേന്ദ്രത്തിൻ്റെ മുന്നിൽ ജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണി ഉയര്‍ത്തുന്നതന്നെ ഇത്തരത്തിൽ മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിക്കുമെന്ന്
മെഡിക്കൽ ഓഫീസറും പൊതുജനാരോഗ്യ വിഭാഗം മേധാവിയും ആയ ഡോ.കെ.പി.ചിന്ത അറിയിച്ചു. പരിശോധനക്ക്ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിഞ്ചു ജേക്കബ്.സി, വി.എൽ.ബിജു. ആശ പ്രവർത്തക കോമളം ശിവദാസൻ എന്നിവർ നേതൃത്വം നൽകി.