പാലക്കട് ചിറ്റൂരിൽ കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്മയും മക്കളും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബേൺ ഐസിയുവിൽ ചികിത്സ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്കാണ് പരിക്കേറ്റത്. ഇതിൽ അമ്മയുടെയും മകന്റെയും നില കൂടുതൽ ഗുരുതരമാണ്. മൂത്ത മകൾ അലീന അപകട നില തരണം ചെയ്തു.
അതേസമയം, അപകടത്തിൽ പരുക്കേറ്റ കുടുംബത്തിന്‍റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തും.
കാലപഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക മാർഗ നിർദേശങ്ങൾ തയ്യാറാക്കാൻ ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. അപകടം സംഭവിച്ച കാർ ഫയർ ഫോഴ്സ് സംഘം പരിശോധിച്ചു. അപകട കാരണമായത് കാറിന്‍റെ ബാറ്ററിയുടെ ഷോർട്ട് സർക്യൂട്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയർ ഫോഴ്സ്.