തുടർച്ചയായ നാലാംദിനവും ആക്രമണ-പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേലും ഇറാനും



ടെഹ്‌റാൻ / ടെൽ അവീവ്‌: തുറന്ന യുദ്ധഭീതിയുണർത്തി തുടർച്ചയായ നാലാംദിനവും ആക്രമണ-പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേലും ഇറാനും. ഇറാൻ തലസ്ഥാനമായ ടെഹ്റാന്റെ വ്യോമമേഖലയുടെ പൂർണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള ഖമീനിയെ വധിച്ചാൽ‌ സംഘർഷം അവസാനിക്കും. യുദ്ധം തുടരണമെന്നാണ് ഇറാന്റെ ആഗ്രഹം. അവർ ഇസ്രയേലിനെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

ടെഹ്റാന്റെ ചിലഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇറാൻകാരോട് ഇസ്രയേൽ സൈന്യം നിർദേശിച്ചു. ടെൽഅവീവിൽനിന്ന്‌ ഒഴിഞ്ഞുപോകാൻ ഇസ്രയേൽകാരോട്‌ ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഖമീനിയെ ഇറാൻ ബങ്കറിലേക്കു മാറ്റിയെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഇറാന്റെ ആണവ, മിസൈൽ സംവിധാനങ്ങൾ മുച്ചൂടും തകർക്കുക എന്ന ലക്ഷ്യംനേടാനുള്ള നടപടികളിലാണെന്ന് നെതന്യാഹു തിങ്കളാഴ്ച പ്രഖ്യാപിച്ചു. അതേസയമം, ആണവനിർവ്യാപനക്കരാറിൽനിന്ന് പിന്മാറാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇറാൻ. എന്നാൽ, ആണവായുധം വികസിപ്പിക്കില്ലെന്ന നിലപാട് ആവർത്തിച്ചു.
ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖനഗരമായ ഹൈഫയിലും പ്രദേശികസമയം തിങ്കളാഴ്ച പുലർച്ചെ നാലോടെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) രഹസ്യാന്വേഷണവിഭാഗമായ ഖുദ്‌സ് സേനയുടെ 10 കമാൻഡ് സെന്ററുകളിൽ ഇസ്രയേൽ ബോംബിട്ടു. ആക്രമണത്തിൽ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് കസേമിയുൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 224 പേർ മരിച്ചെന്ന് ഇറാൻ പറഞ്ഞു. 1400-ഓളം പേർക്ക് പരിക്കേറ്റു.
ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾക്കില്ലെന്ന് മധ്യസ്ഥരായ ഒമാനെയും ഖത്തറിനെയും ഇറാൻ അറിയിച്ചെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ടുചെയ്തു. ഇസ്രയേലിന്റെ ഏകപക്ഷീയ ആക്രമണത്തിനുള്ള മറുപടി ആക്രമണം പൂർത്തിയാക്കിയാലേ ഗൗരവതരമായ ചർച്ചകൾക്കുള്ളൂ എന്ന് ഇറാൻ അറിയിച്ചതായാണ് വിവരം. ഇറാന്റെ നാണയമായ റിയാലിന്റെ മൂല്യം യുഎസ് ഡോളറിനെതിരേ 10 ശതമാനം ഇടിഞ്ഞു.
ഇന്ത്യക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റും
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻവിദ്യാർഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ടെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം തുടങ്ങി. ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനമാർഗം ഇവരെ ഒഴിപ്പിക്കുക സാധ്യമല്ല. തെക്കൻ തുറമുഖമായ ബന്ദാർ അബ്ബാസ് വഴി കപ്പൽമാർഗമോ അതിർത്തിരാജ്യങ്ങൾവഴി കരമാർഗമോ ആകും ഒഴിപ്പിക്കുക. അതിനിടെ, സംഘർഷം പരിഹരിക്കാനുള്ള സാധ്യതതേടി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായും അർമീനിയൻ വിദേശകാര്യമന്ത്രി അരരാത് മിർസോയാനുമായും സംസാരിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ ടെഹ്‌റാൻ വിടണമെന്ന്‌ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. അവരുടെകൂടെ വേറെ വിദേശപൗരർ ഉണ്ടാകരുതെന്നും നിർദേശമുണ്ട്.
ഇറാൻ ജയിക്കില്ല -ട്രംപ്
ഇസ്രയേൽ-ഇറാൻ സംഘർഷം ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ജി-7 ഇറക്കിയ കരട് സംയുക്തപ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടില്ല. ഇറാൻ യുദ്ധം ജയിക്കില്ലെന്നും സമാധാനചർച്ചയ്ക്ക് ഉടന്‍ തയ്യാറാകണമെന്നും സമയം അതിക്രമിച്ചെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തലിന് താത്പര്യമറിയിച്ച് ഇറാൻ
യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്പര്യപ്പെടുന്നുണ്ടെങ്കിൽ വെടിനിർത്തലിന് ഇസ്രയേലിനെ പ്രേരിപ്പിക്കാൻ ഇടപെടണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്സിലൂടെ അഭ്യർത്ഥിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാബുവിനെപ്പോലൊരാളെ അടക്കിനിർത്താൻ ട്രംപിന് ഒരു ഫോൺവിളിമതിയെന്നും അത് നയതന്ത്രത്തിന്റെ വഴിതുറക്കുമെന്നും അരാഗ്ചി പറഞ്ഞു. ഇതിനായി ട്രംപിനുമേൽ സമ്മർദം ചെലുത്താൻ ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവരോട് ഇറാൻ അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്. വെടിനിർത്തലിനു പകരമായി ആണവചർച്ചകളിൽ ചിലവിട്ടുവീഴ്ചകളാകാമെന്നാണ് വാഗ്ദാനം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال