പന്തളം: മാമ്പഴം കയറ്റുമതിയിലുണ്ടായ പ്രതിസന്ധി തമിഴ്‌നാടിനെ കാര്യമായി ബാധിച്ചു. ഇത് പരിഹരിക്കാൻ, മാമ്പഴം കേരളത്തിൽ വിൽക്കാനും മൂല്യവർധിത ഉത്പന്നങ്ങളാക്കാനും 'ചക്കക്കൂട്ടം' മുൻകൈയെടുക്കുന്നു. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതിചെയ്ത മാമ്പഴം, ഡോക്യുമെന്റേഷൻ ക്രമക്കേടുകളെത്തുടർന്ന് നിരസിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്.
കേരളത്തിലെ മുതലമടയും പ്രധാന മാമ്പഴം ഉത്പാദനകേന്ദ്രമാണ്. ഇവിടെ വിളവെടുപ്പ് എതാണ്ട് പൂർത്തിയായി. എന്നാൽ, തമിഴ്‌നാട്ടിൽ മാമ്പഴം വിളവെടുക്കുന്ന സമയമാണ്. ഇതിനിടെ കയറ്റുമതിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ്, തമിഴ്‌നാട്ടിലെ സേലത്തുനിന്ന് മാമ്പഴം കേരളത്തിലെത്തിച്ച് വിൽക്കാൻ പോകുന്നത്. സേലത്തുള്ള തോട്ടത്തിലെ മാമ്പഴം എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിലൂടെയും വിപണികളിലൂടെയും വിൽക്കും. ആദ്യം, ഒരാഴ്ച അഞ്ചുടൺ എന്ന കണക്കിലാണ് ശേഖരണം.
ജൈവകൃഷിയിലൂടെ ലഭിച്ച മാമ്പഴമാണ് വിപണനം ചെയ്യുകയെന്ന്, ചക്കക്കൂട്ടം എന്ന സന്നദ്ധ കർഷകസംഘടനയുടെ കോഡിനേറ്റർ അനിൽ ജോസ് പറഞ്ഞു. വർഷം 150 ടൺ വിളവെടുക്കുന്ന ആറുതരം മാമ്പഴമാണ് തമിഴ്നാട്ടിലുള്ളത്. ഈ മാമ്പഴം വാങ്ങാനും വിൽക്കാനുമായി പ്രത്യേകം വാട്‌സാപ്പ് ഗ്രൂപ്പും രൂപവത്കരിച്ചു.
മാമ്പഴവിപണിക്ക് തിരിച്ചടി
ഇന്ത്യയിലെ മാമ്പഴം പ്രധാനമായി കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. മേയ് എട്ട്, ഒൻപത് തീയതികളിൽ മുംബൈയിൽ ഇറേഡിയേഷൻ (കീടങ്ങളെ തടയുന്നതിനുള്ള റേഡിയേഷൻ) നടത്തി കയറ്റുമതിചെയ്ത 15 ഷിപ്പ്‌മെന്റ് മാമ്പഴമാണ് ഡോക്യുമെന്റേഷൻ ക്രമക്കേടുകളെത്തുടർന്ന് അമേരിക്കൻ അധികൃതർ നിരസിച്ചത്. ഇവ അവിടെ നശിപ്പിക്കും.
യുഎസ് കാർഷികവകുപ്പിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും, കയറ്റുമതിക്ക് ആവശ്യമായ പിപിക്യു 203 ഫോം സർട്ടിഫൈചെയ്യേണ്ട ഈ ഉദ്യോഗസ്ഥൻ തെറ്റായ ഫോം നൽകിയതാണ് മാമ്പഴം നിരസിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പറയുന്നു. കയറ്റുമതിക്കാർക്ക് ഏകദേശം 4.28 കോടി രൂപ നഷ്ടം വന്നെന്നും കണക്കാക്കുന്നു.