ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെ പാകിസ്ഥാന്റെ ആക്രമണ ശ്രമം. ജമ്മുവിലെ സാമ്പ ജില്ലയിൽ കനത്ത വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മുവിലെ ചന്നി പ്രദേശത്ത് റോക്കറ്റുകൾ പതിച്ചു. ജമ്മു മേഖലയിൽ പാകിസ്ഥാൻ തൊടുത്തുവിട്ട എട്ട് മിസൈലുകളും അമ്പത് ഡ്രോണുകളും ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ആക്രമണങ്ങളെത്തുടർന്ന് പ്രദേശത്ത് പൂർണമായ വൈദ്യുതി തടസ്സപ്പെട്ടു. ജമ്മു നഗരത്തിൽ മൊബൈൽ സേവനങ്ങളും പ്രവർത്തിക്കുന്നില്ല. അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു. ജമ്മു എയർസ്ട്രിപ്പ് കേന്ദ്രീകരിച്ചും പാകിസ്ഥാൻ ആക്രമണം നടത്തി. ഡ്രോൺ ആക്രമണവും തുടരുന്നതായി സൈന്യം.
ജമ്മു കശ്മീരിനു പുറമെ പഞ്ചാബിലെ ഗുർദാസ്പുരിലും പഠാൻകോട്ടിലും രാജസ്ഥാന്റെ അതിർത്തി മേഖലകളിലും വിളക്കുകൾ അണച്ചു. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത ശക്തമാക്കി. ജമ്മു കാശ്മീരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ. ജമ്മു അതിർത്തിയിൽ പാക്ക് യുദ്ധവിമാനങ്ങൾ പ്രകോപനമുണ്ടാക്കുന്നു.
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ വൻ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ കൃത്യതയാർന്ന ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങൾ.