ബെംഗളൂരു: പാകിസ്ഥാനിലേക്ക് ചാവേറായി പോകാൻ തയ്യാറെന്ന് കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ. പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ അനുവദിച്ചാൽ താൻ ബോംബ് ദേഹത്ത് വച്ച് കെട്ടി ചാവേറായി പോകാമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു. പാകിസ്ഥാനുമായി ഇന്ത്യൻ മുസ്ലിങ്ങൾക്ക് എന്ത് ബന്ധമെന്ന ചോദിച്ച മന്ത്രി ഇന്ത്യൻ മുസ്ലിങ്ങൾക്ക് പാകിസ്ഥാനെന്നാൽ വെറുപ്പാണെന്നും പറഞ്ഞു.
അതേസമയം, അതിർത്തികളിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ ദില്ലിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. പ്രകോപനം തുടർന്നാൽ പാകിസ്ഥാന് ഇരട്ടി പ്രഹരം നൽകാനൊരുങ്ങുകയാണ് ഇന്ത്യ. സംയുക്ത സൈനിക മേധാവിയും, സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ചർച്ചയിൽ ആക്രമണം കടുപ്പിക്കാൻ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കും. അതിനിടെ, ബിഎസ്എഫ്, സിഐഎസ്എഫ് ഡിജിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ.
അതേസമയം, ഇന്നലെ രാത്രി പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളുടെ കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അൻപതിലേറെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത് എന്നും എല്ലാ ആക്രമണ ശ്രമവും ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെന്നും സൈന്യം വ്യക്തമാക്കി. ഒരിടത്തും ആർക്കും ജീവഹാനി ഇല്ല. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിഞ്ഞ രാത്രി എന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.