ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പതിനഞ്ചാംദിവസം ഇന്ത്യ ഭീകരതാവളങ്ങള്‍ തകര്‍ത്ത് പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി. നയതന്ത്ര തലത്തിലാണ് ആദ്യം തിരിച്ചടിയെങ്കില്‍, സൈനിക ആക്രമണമായിരുന്നു കഴിഞ്ഞദിവസത്തേത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരതാവളങ്ങള്‍ ഇന്ത്യ മിസൈലുപയോഗിച്ച് തകര്‍ത്തു. അതിർത്തിയിൽ പാക് വെടിവെപ്പും ഷെല്ലാക്രമണവും നടക്കുന്ന സാഹചര്യത്തിൽ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ത്യ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ പൊതുപരിപാടികള്‍ റദ്ദാക്കി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചു, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുമുണ്ട്. കശ്മീരിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
532 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിൽ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ അതിര്‍ത്തി ജില്ലകളില്‍ മുന്‍കരുതലിന്റെ ഭാഗമായി പൊതുപരിപാടികളോ സര്‍ക്കാര്‍ പരിപാടികളോ പാടില്ലെന്ന് മന്ത്രി അമന്‍ അറോറ നിർദേശിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പൊതുപരിപാടികള്‍ റദ്ദാക്കി. പോലീസിന് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കി. സൈന്യവുമായി ഏകോപനത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിഭ്രാന്തി പരത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
പാകിസ്താനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. അതിനാല്‍ത്തന്നെ സംസ്ഥാനത്തിന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഷന്‍ഗഢ്, ജോധ്പുര്‍ വിമാനത്താവളങ്ങള്‍ മേയ് പത്തുവരെ അടച്ചു. ഗംഗാനഗര്‍ മുതല്‍ റാന്‍ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകള്‍ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ജയ്‌സാല്‍മിറിലും ജോധ്പുരിലും അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ വൈദ്യുതി ഓഫാക്കാന്‍ ഉത്തരവിട്ടു. പൈലറ്റുമാര്‍ക്ക് ജനവാസകേന്ദ്രങ്ങള്‍ പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാന്‍ കൂടിയാണ് ഈ നിര്‍ദേശം. വ്യോമ-പ്രതിരോധ യൂണിറ്റുകള്‍ സജീവമാക്കുകയും അതിര്‍ത്തികളില്‍ സുരക്ഷാസേന പട്രോളിങ് ശക്തമാക്കുകയും ചെയ്തു. വിവിധ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് നിര്‍ദേശം. പരീക്ഷകളും മാറ്റി. ആശുപത്രികളില്‍ രക്തശേഖരവും അത്യാഹിത ചികിത്സാ സൗകര്യങ്ങളും വരെ സജ്ജമാക്കിയിട്ടുണ്ട്.
അതിര്‍ത്തി സംസ്ഥാനമായ ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഭുജ്, രാജ്‌കോട്ട് വിമാനത്താവളങ്ങളില്‍നിന്നുള്ള സിവിലിയന്‍ വിമാനങ്ങള്‍ മൂന്നുദിവസത്തേക്ക് നിര്‍ത്തിവെച്ചു. സൈനിക വിമാനങ്ങള്‍ മാത്രമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. തീരപ്രദേശങ്ങളിലും അതിര്‍ത്തിയിലും സുരക്ഷാ സേന പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹലാര്‍ ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്താന്‍ എസ്പിജി, മറൈന്‍ പോലീസ്, ടാസ്‌ക് ഫോഴ്‌സ് ടീമുകളെ അണിനിരത്തിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.