തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിസന്ദേശം. ധനകാര്യസെക്രട്ടറിയുടെ ഇ മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയിൽ സന്ദേശത്തിൽ പറയുന്നത്. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, രാജ്ഭവനിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ബോംബ് ഭീഷണിയുണ്ട്. ടെർമിനൽ മാനേജർക്ക് ഇമെയിൽ ആയാണ് ബോംബ് ഭീഷണി എത്തിയത്. ഇവിടെയും ബോംബ് സ്ക്വാഡ് വിശദമായ പരിശോധന നടത്തി. തുടർച്ചയായ ഭീഷണി ഉയർന്ന സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. ബോംബ് ഭീഷണി വ്യാജമെന്നാണ് നിഗമനം. സർക്കാർ ഓഫീസുകള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, കോടതികള്‍, ബാങ്കുകള്‍, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ബോംബ് വെച്ചെന്ന വ്യപക സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇവയെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.