വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അടുത്ത മാർച്ചിനകം ഡിജിറ്റലായി ലഭിക്കും: ഗണേഷ്‌കുമാർ


കൊല്ലം: ഡ്രൈവിങ് ലൈസൻസിന്റെ മാതൃകയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർ.സി.ബുക്ക്) അടുത്ത മാർച്ചിനകം ഡിജിറ്റലായി ലഭിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പറഞ്ഞു. മോട്ടോർവാഹനവകുപ്പിൽ ആർ.സി. കിട്ടാൻ മാസങ്ങൾ വൈകുന്നെന്ന പരാതിയെത്തുടർന്നാണ് നടപടി. അക്ഷയകേന്ദ്രത്തിൽനിന്ന് ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. ഏതു വലുപ്പത്തിലും പ്രിന്റെടുക്കാൻ കഴിയും.

കാർഡ് പ്രിന്റ് ചെയ്യുന്നതിന് കരാറെടുത്ത കമ്പനിക്ക് വൻതുക കുടിശ്ശികയായതിനെത്തുടർന്നാണ് കാർഡ് വിതരണം നിലച്ചത്. ആർ.സി.യിൽ ബാങ്ക് ബാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്ന കാര്യമാണ് ഡിജിറ്റലാക്കുന്നതിൽ തടസ്സമായി ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ അധികൃതരുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഡിജിറ്റൽ രൂപത്തിലുള്ള കാർഡിലും ബാങ്ക് ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്താനുള്ള നടപടി ഉടനുണ്ടാകും. ഇതോടെ നിലവിൽ നൽകുന്ന രീതിയിലെ കാർഡ് വിതരണം ഇല്ലാതാകും. കെട്ടിക്കിടക്കുന്നതടക്കമുള്ള എല്ലാ ആർ.സി.കളും ഡിജിറ്റലായി ലഭ്യമാക്കും.
ഫയൽ തടഞ്ഞുവെച്ചാൽ സ്ഥലംമാറ്റം
ഗതാഗതവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലുകൾ അഞ്ചുദിവസത്തിനകം തീർപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. മതിയായ കാരണമില്ലാതെ സെക്‌ഷനുകളിൽ ഒരു ഉദ്യോഗസ്ഥനും ഒറ്റഫയൽപോലും തടഞ്ഞുവെക്കരുത്. അങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥനെതിരേ സ്ഥലംമാറ്റമടക്കമുള്ള കർശന ശിക്ഷാനടപടി സ്വീകരിക്കാൻ മേലധികാരികൾക്ക് അധികാരം നൽകി. മോട്ടോർവാഹനവകുപ്പ്, കേരള ട്രാൻസ്പോർട്ട് ഡിവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി.), ജലഗതാഗതവകുപ്പ്, ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്‌, കെ-സ്വിഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് സർക്കുലറിലൂടെ നിർദേശം നൽകിയത്. ഇ-ഓഫീസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇടങ്ങളിൽ ആഴ്ചയിലൊരിക്കൽ എല്ലാ ഫയലുകളും പരിശോധിക്കാൻ കൃത്യമായ സംവിധാനമുണ്ടാകണം. ഫയൽ തീർപ്പാക്കൽ മാർച്ച് 31-നുമുൻപ്‌ നടപ്പിൽവരുത്തണം.
ഫയലുകൾ ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകും
: കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും ജില്ല നോക്കാതെ ഉദ്യോഗസ്ഥർക്ക് തുല്യമായി വീതിച്ചുനൽകി തീർപ്പാക്കും. അഞ്ചുദിവസ തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥരെ രണ്ടു ജില്ലകൾക്കപ്പുറം സ്ഥലംമാറ്റും. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ അതത് ദിവസത്തെ ജോലികൾ അന്നന്നുതന്നെ പൂർത്തിയാക്കാനാണ് ഓഫീസുകളിൽ പൊതുജനങ്ങളുടെ സന്ദർശനസമയം ഉച്ചവരെയാക്കി പരിമിതപ്പെടുത്തിയത്.
കെ.ബി.ഗണേഷ്‌കുമാർ,
ഗതാഗതമന്ത്രി
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال