പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു: കുടുംബത്തിലെ പതിമ്മൂന്ന് പേരെ കൊലപ്പെടുത്തി യുവതി


ഇസ്ലാമാബാദ്: പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം.

അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. തുടര്‍ന്നാണ് ഷെയ്‌സ്തയെ ചോദ്യം ചെയ്തത്. അമീറുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കടുകൈയ്ക്ക് മുതിര്‍ന്നതെന്ന് ഷെയ്‌സ്ത പോലീസിനോട് ഏറ്റുപറഞ്ഞു. വിഷദ്രാവകം കൈമാറിയത് അമീറാണെന്നുള്ള ഷെയ്‌സ്തയുടെ മൊഴിയേത്തുടര്‍ന്ന് പോലീസ് ഇയാളേയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായി ഖൈര്‍പുര്‍ സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഇനായത്ത് ഖാന്‍ വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال