ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് തെറിച്ചുവീണു: യാത്രക്കാരന് ദാരുണാന്ത്യം


കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വൈദ്യുതത്തൂണില്‍ തലയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. സിറ്റി സര്‍വീസ് ബസിന്റെ പിന്‍വശത്തെ ഓട്ടോമാറ്റിക് വാതില്‍ അടയ്ക്കാതെ അതിവേഗത്തില്‍ ബസ് സഞ്ചരിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

പ്ലാസ്റ്റിക് വള്ളികള്‍കൊണ്ട് കസേരമെടയുന്ന തൊഴിലാളിയായ മാങ്കാവ് പാറക്കുളം ക്ഷേത്രത്തിനുസമീപം പാറപ്പുറത്ത് പറമ്പില്‍ ശുഭശ്രീ വീട്ടില്‍ പി. ഗോവിന്ദന്‍ (59) ആണ് തലതകര്‍ന്ന് റോഡില്‍ രക്തംവാര്‍ന്നൊഴുകി മരിച്ചത്. ചാലപ്പുറം ഭജനകോവില്‍ ബസ്സ്റ്റോപ്പിന് സമീപത്തെ വളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
മാനാഞ്ചിറയില്‍നിന്ന് പെരുമണ്ണയിലേക്കുള്ള 'വിന്‍വേ സിറ്റി റൈഡേഴ്‌സ്' ബസില്‍നിന്നാണ് ഗോവിന്ദന്‍ പുറത്തേക്ക് വീണത്. ഫ്രാന്‍സിസ് റോഡ് ബസ്സ്റ്റോപ്പില്‍നിന്ന് കയറിയ ഗോവിന്ദന്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ കമ്പി പിടിച്ചുനിന്ന് ടിക്കറ്റിനുള്ള പണം പോക്കറ്റില്‍നിന്ന് എടുക്കുകയായിരുന്നു. ഇതിനിടെ ബസ് വേഗത്തില്‍ വളവുതിരിഞ്ഞപ്പോള്‍ ഇദ്ദേഹം പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവര്‍ സ്വിച്ചിട്ടാല്‍മാത്രം അടയുന്ന ഓട്ടോമാറ്റിക് വാതില്‍ അടച്ചിരുന്നെങ്കില്‍ പുറത്തേക്ക് വീഴില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടംനടന്നയുടനെ ബസ് ജീവനക്കാര്‍തന്നെയാണ് മറ്റൊരു വാഹനത്തില്‍ ഇദ്ദേഹത്തെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍ അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال