ബെംഗളൂരു: നാളെ ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുന്ന നിയമസഭാംഗങ്ങളെ നിരീക്ഷിക്കാൻ എഐ ക്യാമറ സംവിധാനമൊരുക്കി കർണാടക നിയമസഭ. നിയമസഭയിൽ എംഎൽഎമാർ പ്രവേശിക്കുന്നുവെന്നും പുറത്തുപോകുമെന്നും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഈ ഡാറ്റ ഡാഷ്ബോർഡിൽ ലഭ്യമാകും. കൃത്യസമയത്ത് സെഷനിൽ വരുന്ന എംഎൽഎമാരെ സ്പീക്കർ യു ടി ഖാദറിന് തിരിച്ചറിയാം. നടപടിക്രമങ്ങളിൽ ഏറ്റവുമധികം സമയം ചെലവഴിക്കുന്നവരെയും തിരിച്ചറിയും. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക.
കഴിഞ്ഞ വർഷം സ്പീക്കറായ ശേഷം ഖാദർ നിയമസഭയിൽ നിശ്ചിത സമയത്തോ നേരത്തെയോ എത്തുന്ന എംഎൽഎമാരെ പരിശോധിക്കുന്ന സംവിധാനം തുടങ്ങിയിരുന്നു. എന്നാൽ വൈകിയെത്തിയ എംഎൽഎമാർ നടപടികൾ അവസാനിക്കുന്നതുവരെ നിന്നാലും രേഖപ്പെടുത്തിയിരുന്നില്ല. ഈ പരാതി പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

സമ്മേളനത്തിന് നേരത്തെ എത്തുന്നവരെ പരിഗണിച്ച് മികച്ച നിയമസഭാംഗത്തിനുള്ള പുരസ്‌കാരം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കുറച്ച് വൈകിയെങ്കിലും അവസാനം വരെ നിൽക്കുന്ന എംഎൽഎമാരെയും പരിഗണിക്കണമെന്ന് നിർദ്ദേശങ്ങളുണ്ടായിരുന്നു. അതിനാൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് കണക്കാക്കുമെന്നും ഖാദർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
