പെരിയാറിലെ മത്സ്യക്കുരുതി: കാരണം രാസമാലിന്യമല്ല, നഷ്ടപരിഹാരം പരിഗണനയിലെന്ന് മുഖ്യമന്ത്രി


 തിരുവനന്തപുരം:
  പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ 13.56 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മത്സ്യങ്ങള്‍ ചത്തതിന് കാരണം രാസമാലിന്യമാണെന്ന് കണ്ടെത്തിയിട്ടില്ല. പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കിവിടുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നദിയിലേക്ക് ശുദ്ധീകരണത്തിനു ശേഷം ജലം പുറംതള്ളുന്നതിന് അനുമതിയുള്ളത് 5 വ്യവസായശാലകള്‍ക്കാണ്. ഏലൂര്‍, എടയാര്‍ ഭാഗത്തുള്ള വ്യവസായശാലകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍ന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നു. 


മത്സ്യനാശം സംബന്ധിച്ച്‌ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് കൂടി ലഭ്യമായ ശേഷമേ മലിനീകരണ നിയന്ത്രണബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. റ്റി.ജെ. വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പാതാളം റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ റെഗുലേറ്ററിന് മുകള്‍ വശത്തുനിന്ന് ഓക്സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال