മേയര്‍ സ്ഥാനം രാജിവയ്ക്കില്ല; വികസനത്തിനായി ആരുടെ കാശും വാങ്ങും; എംകെ വര്‍ഗീസ്


തൃശൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതില്‍ വിശദീകരണവുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. എംപി നിലയില്‍ സുരേഷ്‌ഗോപിക്കൊപ്പം ചായ കുടിച്ചത് സത്യമാണ്. മറ്റൊരു സംസാരവും അവിടെ ഉണ്ടായിട്ടില്ലെന്നും മേയര്‍ പറഞ്ഞു. രാജ്യസഭാ എംപിയായിരുന്നപ്പോള്‍ സുരേഷ് ഗോപി ഒരു കോടി രൂപ തന്നു. ആര് കാശുതന്നാലും തൃശൂര്‍ നഗരത്തിന്റെ വികസനത്തിനായി സ്വീകരിക്കും. അത് തന്റെ ഉത്തരവാദിത്വമാണ്. രാജിവയ്ക്കുകയെന്നത് തന്റെ വിഷയേമല്ലെന്നും മേയര്‍ വര്‍ഗീസ് വ്യക്തമാക്കി.


തൃശൂരിന്റെ വികസനപദ്ധതിയെക്കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും രാജ്യസഭാ എംപി ആയിരിക്കെതന്നെ അദ്ദേഹത്തിന് മുന്നില്‍ വെച്ച പദ്ധതികള്‍ കേന്ദ്രമന്ത്രിയായതോടെ ശക്തമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മേയര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫില്‍ ശക്തമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. മേയര്‍ രാജിവയ്ക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയറുടെ വിശദീകരണം.


'സുരേഷ് ഗോപി എംപിയായതിന് ശേഷം ഞാന്‍ കണ്ടിട്ടില്ല. മേയര്‍ എന്ന നിലയില്‍ എനിക്ക് എഴുന്നേറ്റ് പോകാന്‍ കഴിയില്ല. ഞാന്‍ എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുന്നു. സിപിഎം എന്താണോ പറയുന്നത് അതാണ് ഞാന്‍ ചെയ്യുന്നത്. ഇക്കാര്യം സെക്രട്ടേറിയറ്റിനും മുഖ്യമന്ത്രിക്കും അറിയാം. മുഖ്യമന്ത്രിയാണ് എനിക്ക് പ്രചോദനം. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ, സമയത്തിന് ഓടിയെത്തി കാര്യങ്ങള്‍ ചെയ്യുന്നത് അതെല്ലാം പിന്തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് പലതും ചെയ്യാനായി''തൃശൂരിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും ഫണ്ട് സ്വീകരിക്കും. രാജ്യസഭാ എംപിയായിരുന്നപ്പോള്‍ സുരേഷ് ഗോപി ഒരു കോടി രൂപ തന്നു. ആര് കാശുതന്നാലും തൃശൂര്‍ നഗരത്തിന്റെ വികസനത്തിനായി സ്വീകരിക്കും. അത് എന്റെ ഉത്തരവാദിത്വമാണ്. രാജിവയ്ക്കുകയെന്നത് തന്റെ വിഷയേമല്ല'- മേയര്‍ പറഞ്ഞു.


തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയറുടെ നടപടിയും വിവാദമായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് നിലപാട് തിരുത്തി. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ തൃശൂരിലെ ഹോട്ടലില്‍ അവിചാരിതമായി മേയറും സുരേഷ് ഗോപിയും കണ്ടുമുട്ടിയിരുന്നു. എംപിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സത്യപ്രതിജ്ഞ നടന്ന ദിവസം സുരേഷ് ഗോപിയുമായി ചേര്‍ന്ന് നടത്താനുദ്ദേശിച്ച വികസനപദ്ധതികളെക്കുറിച്ച് മേയര്‍ വിശദീകരിച്ചത്. അതോടെയാണ് മേയറുടെ പ്രവൃത്തികളെ നിയന്ത്രിക്കണമെന്ന ചര്‍ച്ച എല്‍ഡിഎഫില്‍ ഉയര്‍ന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال