നിലമ്പൂർ വള്ളുവശ്ശേരി വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയ സംഭവം: കൂൾബാർ ഉടമ പിടിയിൽ


നിലമ്പൂർ: നിലമ്പൂർ വള്ളുവശ്ശേരി വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കൂൾബാർ ഉടമ പിടിയിലായി. എടക്കരയിൽ കൂൾബാർ നടത്തുന്ന മഞ്ചേരി കാരക്കുന്ന് കൊല്ലംപറമ്പൻ സ്വദേശി അബൂബക്കറിനെയാണ് വനംവകുപ്പും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. മാലിന്യത്തിനിടയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് സ്ട്രോയാണ് പ്രതിയെ കുടുക്കാൻ നിർണ്ണായക തെളിവായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

നിർണ്ണായകമായത് 'സ്ട്രോ'
രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് അബൂബക്കർ പ്ലാസ്റ്റിക് സ്ട്രോകളും കവറുകളും അടങ്ങിയ മാലിന്യം വനത്തിൽ തള്ളിയിരുന്നത്. വനമേഖലയിൽ മാലിന്യം കാണപ്പെട്ടതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ ഒരു പ്രത്യേകതരം പ്ലാസ്റ്റിക് സ്ട്രോ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് പ്രദേശത്തെ കൂൾബാറുകളിൽ അന്വേഷണം നടത്തി വരികയായിരുന്നു.

എടക്കരയിലെ കൂൾബാറുകൾ പരിശോധിച്ച സംഘം അബൂബക്കറിന്റെ കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഈ ദൃശ്യങ്ങളിൽ നിന്ന് മാലിന്യം കാട്ടിൽ തള്ളാനായി വണ്ടിയിൽ കയറ്റുന്നതും കടയിലെ സ്ട്രോയും മാലിന്യത്തിൽ കണ്ടെത്തിയ സ്ട്രോയും ഒന്നാണെന്നും സ്ഥിരീകരിച്ചു. തുടർന്ന് അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال