കർണാടക ഹാസനിൽ കൃഷിത്തോട്ടത്തിൽ അടിമ വേല ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് ഇടപെട്ട് മോചിപ്പിച്ചത്. കൂലിയോ ഭക്ഷണമോ നൽകാതെ ആയിരുന്നു തൊഴിലാളികളെ വർഷങ്ങളായി പീഡിപ്പിച്ചിരുന്നത്. അടിമ വേലയിൽ നിന്നും മോചിപ്പിച്ച കാസർഗോഡ് സ്വദേശിയെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
ഇപ്പോഴിതാ തൊഴിലാളികൾ നേരിട്ട ക്രൂര പീഡനങ്ങളാണ് പുറത്തുവരുന്നത്. കാസർഗോഡ് പുത്തിഗെ സ്വദേശി ഉദയകുമാറടക്കം രണ്ട് മലയാളികളുൾപ്പെട്ട 18 തൊഴിലാളികളെയാണ് ഹാസനിൽ അടിമ വേല ചെയ്യുകയായിരുന്ന കൃഷിത്തോട്ടത്തിൽ നിന്ന് മോചിപ്പിച്ചത്.
ഒരു വർഷത്തിലധികമായി ജൂട്ടനഹള്ളിയിലെ തോട്ടത്തിൽ ഇഞ്ചി കൃഷി ജോലി ചെയ്യുകയായിരുന്നു ഉദയകുമാർ.
കാപ്പിത്തോട്ടത്തിൽ താമസവും ഭക്ഷണവും ജോലിക്ക് 700 രൂപ വാഗ്ദാനം ചെയ്തായിരുന്നു ഇവരെ കൊണ്ടുപോയത്. എന്നാൽ ഇഞ്ചിത്തോട്ടത്തിലെ ജോലിക്ക് കൂലിയോ മതിയായ ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. രാവിലെ ആറുമണിക്ക് വാഹനത്തിൽ കയറ്റി തോട്ടത്തിൽ കൊണ്ടുപോയാൽ 7 മണിക്കാണ് തിരിച്ചെത്തുന്നത്. എല്ലാ തൊഴിലാളികളെയും ഒരു ഷെഡ്ഡിനകത്ത് രാത്രി പൂട്ടിയിട്ട് കാവലേർപ്പെടുത്തിയിരുന്നു. രക്ഷപ്പെടാൻ ശ്രമം നടത്തിയാൽ മർദ്ദിക്കും.
ഫെബ്രുവരി മാസത്തിൽ കൃഷിത്തോട്ടത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടു പുറത്തെത്തിയ കർണാടക സ്വദേശി ഈരണ്ണയുടെ മാതാവ് നൽകിയ പരാതിയിലാണ് അടിമ വേല പുറത്തറിഞ്ഞത്. തുടർന്ന് പൊലീസും റവന്യൂ വകുപ്പും നടത്തിയ ഇടപെടലിലാണ്
ഫെബ്രുവരി 27ന് 18 തൊഴിലാളികളെ മോചിപ്പിച്ചത്. അഞ്ചുവർഷത്തിലധികമായി തോട്ടത്തിൽ ജോലി ചെയ്യുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
രക്ഷപ്പെടുത്തിയ തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കി ഭക്ഷണവും വസ്ത്രവുമെല്ലാം നൽകിയ ശേഷമാണ് നാട്ടിലെത്തിച്ചത്. രക്ഷപ്പെടുത്തിയ മറ്റൊരു മലയാളിയായ കൊല്ലം സ്വദേശി അനിൽ കുമാറിനെയും നാട്ടിലെത്തിച്ചു. കേരളത്തിന് പുറമെ കർണാടക ഉത്തർപ്രദേശ് ജാർഖണ്ഡ് ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെയൊണ് തോട്ടത്തിൽ അടിമ ജോലി ചെയ്തിരുന്നത്. തോട്ടമുടമകളായ നാഗരാജ് , മോഹനേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു