അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ അധ്യാപകർക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടിയിൽ തൃപ്തിയുണ്ടെങ്കിലും മകന് പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് നിതിൻ രാജിന്റെ പിതാവ് രാജൻ. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ പൊലീസ് ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീലേഖ നമ്പ്യാർ, ശ്രീലത, കമൽ, വിനോദ് മോനി തുടങ്ങി നിതിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേവലം സ്ഥാപനത്തിൽ നിന്നുള്ള പുറത്താക്കൽ കൊണ്ട് മാത്രം ഈ അധ്യാപകർ ചെയ്ത ക്രൂരതകൾ ഇല്ലാതാകുന്നില്ല. ഇവരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് നിതിൻ്റെ പിതാവ് പറഞ്ഞു.
മകനെ മാനസികമായി തകർത്ത് മരണത്തിലേക്ക് തള്ളിവിട്ടവർ പുറത്ത് സ്വതന്ത്രമായി നടക്കുന്നത് അംഗീകരിക്കാനാവില്ല. മകന് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് നിതിൻ്റെ പിതാവ് രാജൻ വ്യക്തമാക്കി.