കുംഭമേള വൈറല്‍ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കാൻ എത്തിയ മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയിൽ തുടരുന്നതായി സൂചന. പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുകയാണ് സംഘത്തിന്റെ ലക്ഷ്യം. കൊച്ചി പൊലീസുമായി അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കാതെയാണ് മധ്യപ്രദേശ് പൊലീസിൻ്റെ നീക്കങ്ങൾ.
ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ആണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ പരാതി നൽകിയത്. കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പെൺകുട്ടി പരാതി നൽകിയത്.
സുഹൃത്തായ ഫർമാൻ ഖാനുമായി അടുത്തിടെയാണ് പെണ്‍കുട്ടിയുടെ വിവാഹം കേരളത്തില്‍ വച്ച് നടന്നത്. തൊട്ടുപിന്നാലെ പെൺകുട്ടിക്ക് വിവാഹപ്രായമായില്ലെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാൽ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കേരള പൊലീസ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡിന്‍റെ അടിസ്ഥാനത്തിൽ 18 വയസായതെന്ന് വ്യക്തമായിരുന്നു എന്നും ആധാറുമായി ബന്ധപ്പെട്ട വെബ്സൈറ്റ് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.