വഖഫ് നിയമത്തെ പിന്തുണച്ച് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയ സമീപിച്ചത്. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനങ്ങളുടെ നിർണായക നീക്കം. നിയമം ഒരുകാരണവശാലും സുപ്രീംകോടതി നിയമം സ്റ്റേ ചെയ്യരുതെന്നും മൂന്ന് സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് നിലവിൽ സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷിചേരാനാണ് സംസ്ഥാനങ്ങൾ സമീപിച്ചിരിക്കുന്നത്.
അതേസമയം, വഖഫ് ബിൽ ഭേദഗതിക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധം കനക്കുകയാണ്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
ഭാൻഗറിൽനിന്നും അയൽ പ്രദേശങ്ങളായ മിനാഖാൻ, സന്ദേശ്ഖലി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഐഎസ്‌എഫ് പ്രവർത്തകർ ബസന്തി ഹൈവേയിലെ ഭോജർഹട്ടിന് സമീപം ഒത്തുകൂടിയിരുന്നു. ഇവിടെ വെച്ചാണ് പ്രവർത്തകരെ പൊലീസ് തടഞ്ഞത്. ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ആരോപിച്ചു.