സംസ്ഥാനത്ത് ലഭിച്ച വേനല്‍മഴയില്‍ 43 ശതമാനത്തിന്റെ വര്‍ധന



കുന്നംകുളം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ വെള്ളിയാഴ്ച വരെ ലഭിച്ച വേനല്‍മഴയില്‍ 43 ശതമാനത്തിന്റെ വര്‍ധന. 119.5 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 170.7 മില്ലിമീറ്റര്‍ കിട്ടി. മേയിലും മഴ അധികം ലഭിക്കാനുള്ള സാധ്യതയാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

അന്തരീക്ഷത്തിലെ ചൂടും ജലക്ഷാമവും കുറയ്ക്കാന്‍ വേനല്‍മഴ സഹായിക്കുന്നുണ്ട്. അതേസമയം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം മഴമേഘങ്ങള്‍ ഉരുണ്ടുകൂടി പെയ്തിറങ്ങുന്നത് വ്യാപക നാശനഷ്ടങ്ങള്‍ക്കിടയാക്കുന്നു.
മഴയുടെ അളവിലും വിതരണത്തിലും വ്യത്യാസമുണ്ടായെന്നാണ് നിരീക്ഷണം. മാറ്റം മുന്‍കൂട്ടി കാണാനാകാത്തത് കാര്‍ഷിക കലണ്ടറിന്റെ താളം തെറ്റിക്കുന്നു, വിളകളുടെ ഉത്പാദനത്തെയും. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയ്ക്ക് വേനല്‍മഴ ഗുണം ചെയ്യും. മാവ്, കശുമാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളില്‍നിന്നുള്ള ഉത്പാദനം കുറയും. ഹരിതഗൃഹവാതകങ്ങള്‍ അമിതമായി പുറന്തള്ളുന്നതിലൂടെ അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതാണ് മഴയിലും പ്രതിഫലിക്കുന്നത്.
അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം സൂക്ഷ്മനിരീക്ഷണത്തിലൂടെ പഠനവിധേയമാക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാഗവേഷകന്‍ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال