ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിന്റെ അസാധാരണ വൈകല്യവുമായി ബന്ധപ്പെട്ട സംഭവത്തിൽ സർക്കാരിന് അന്വേഷണ റിപ്പോർട്ട് കൈമാറി. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്‌ടറും അന്വേഷണ സംഘത്തിന്റെ മേധാവിയുമായ ഡോ. വി. മീനാക്ഷി റിപ്പോർട്ട് കൈമാറുകയായിരുന്നു.
ആലപ്പുഴ ആശുപത്രിയിലും സ്കാനിങ് സെന്ററുകളിലും അന്വേഷണസംഘം പരിശോധന നടത്തി കണ്ടെത്തിയതും പിടിച്ചെടുത്തതുമായ രേഖകൾ വിശകലനം ചെയ്‌താണ് അന്തിമ റിപ്പോർട്ട് തയാറാക്കി സർക്കാരിന് കൈമാറിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അന്വേഷണം. വീഴ്‌ച കണ്ടെത്തിയ സ്കാനിങ് സെന്ററുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്.

