തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയുമായി പൊലീസ് സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനൊപ്പമാണ് കേരളാ എക്‌സ്പ്രസിൽ കുട്ടി തിരിച്ചെത്തുക. വിശാഖപട്ടണത്ത് നിന്ന് ഇന്നലെ വൈകുന്നേരമാണ് യാത്ര തിരിച്ചത്.
വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം സി.ഡബ്ല്യു.സിയുടെ മുൻപാകെ കുട്ടിയെ ഹാജരാക്കും. കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം മാത്രമെ മാതാപിതാക്കൾക്കൊപ്പം വിടാനുള്ള കാര്യത്തിൽ തീരുമാനമെടുക്കുക.
പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് കേരള പൊലീസിനെയും ആർപിഎഫിനെയും വിവരം അറിയിക്കുകയായിരുന്നു.
താംബരം എക്സ്പ്രസ് ട്രെയിനിലെ ബെർത്തിൽ ഉറങ്ങുന്ന നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

