കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിലെ പെൺവാണിഭ കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസിന്റെ കണ്ടെത്തൽ. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും പിന്നീട് മാസംതോറും കമ്മീഷൻ വേറെയും ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഫാഷൻ ഷോകളിലടക്കം എത്തിയാണ് പ്രതികൾ യുവതികളെ കണ്ടെത്തുന്നത്. ഇതിന് ബിലാലിന് കൊച്ചി കേന്ദ്രീകരിച്ച് സംഘങ്ങളുണ്ട്.
ചാരുംമൂട് സ്വദേശിയാണ് ശ്രീകുമാറെന്ന ബിലാല്‍. സംഘം യുവതികളെ അയച്ചത് ദുബായിലെ എലൈസ ഇവന്റ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരകളില്‍നിന്ന് വിസയ്ക്കും ടിക്കറ്റിനുമായി 4,70,000 രൂപ സിന്ധു കൈപ്പറ്റിയെന്നും ബിലാലിന്റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.