മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷിതമായ വിനോദസഞ്ചാരത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സംസ്ഥാനത്തെ വിനോദസഞ്ചാരികളുടെ എണ്ണം നാല് ലക്ഷത്തിൽ നിന്ന് മുപ്പത് ലക്ഷത്തിലേക്ക് വർധിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാഫിക് ബ്ലോക്കാണ് പ്രധാന പ്രശ്നമെന്നും പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിലെ ഗൈഡുകൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മൂന്നാറിൽ ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി മേഖലയായതിനാൽ തമിഴ്‌നാട് സർക്കാരുമായി ചേർന്ന് സംയുക്തമായി സുരക്ഷാ നടപടികൾ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മൂന്നാറിലേക്കും അതുവഴി ടോപ് സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാരെ സംഘടിതരായി ഒരു വിഭാഗം ആക്രമിക്കുന്നതായി പരാതി വ്യാപകമായി ഉയർന്നിരുന്നു.