തിരുവനന്തപുരം: പിസി ജോർജിനും ഷോണിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. മുഖപ്രസംഗത്തിലൂടെയാണ് ദീപിക മറുപടി നൽകിയത്. എഫ്സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു. സഭയ്ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം പക്ഷേ ഇരുമ്പുമറയിലെ ഉൻമൂലനത്തെ വിമർശിച്ച മാർപ്പപ്പയെ സ്റ്റാലിൻ പുച്ഛിച്ചത് പോപ്പിനെത്ര കുമ്മിണിപ്പട്ടാളമുണ്ട് എന്ന് ചോദിച്ചാണ്. കേരളത്തിലെ കവലച്ചട്ടമ്പിമാർ പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന്.
അധികാര മുഷ്കിൽ മനുഷ്യത്വത്തിന്‍റെ കഴുത്ത് ഞെെരിക്കാൻ ശ്രമിച്ചവർ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റ് ഇപ്പോഴും കിടപ്പുണ്ടെന്നും കേരളത്തിലും ഇതിന് പ്രസക്തിയുണ്ടെന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു. എല്ലാവർക്കും വേണ്ടി എന്നപേരിൽ പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയചരിത്രവുമുണ്ട്. ഭീഷണി വേണ്ട വാ മൂടി കെട്ടാൻ ആകില്ല ഇനിയും പറയും എന്നാണ് ലൈനെന്നും ദീപിക വ്യക്തമാക്കി. അതേസമയം എഫ്‌സിആർഎയിലെ കടുത്ത ആശങ്ക തുടർന്ന് സഭ. വെട്ടിലായ ബിജെപി നേതൃത്വവും ഇത് വരെ ജോർജിനെയും ഷോണിനെയും തള്ളിയില്ല.
അതേസമയം ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ നേരത്തെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളിൽ ഒന്നാണെന്നും ലക്ഷ്യമിടുന്നത് ക്രൈസതവരെ ആണെന്നും മുഖപത്രത്തിൽ വിമർശിച്ചിരുന്നു. എഫ് സി ആർ എ ഭേദഗതി ബിൽ ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളിൽ ഒന്നാണിതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.