മയ്യിൽ: കുറ്റ്യാട്ടൂർ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. കാട്ടുപന്നികൾ കൃഷിയിടങ്ങളിലെത്തുന്നത് തടയാൻ സാരി കൊണ്ട് വേലി തീർത്ത് കർഷകർ.
പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്ന വയലിനു ചുറ്റുമായി സാരികൾ വലിച്ചു കെട്ടി നിർമിച്ച വേലി ഏറെക്കുറെ ഫലപ്രദമാണെന്നാണ് കർഷകർ പറയുന്നത്. നേരത്തെ രാത്രി മാത്രം ഉണ്ടായിരുന്ന കാട്ടുപന്നികൾ ഇപ്പോൾ പകൽ സമയങ്ങളിലും സ്വൈര്യവിഹാരം നടത്തുകയാണ്.
ആക്രമണ ഭീഷണി കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് കർഷകരും നാട്ടുകാരും പറയുന്നു. പറമ്പുകളിലെ ചേമ്പ്,വാഴ, തെങ്ങിൻതൈകൾ എന്നിവ പന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.