കാലടി സർവ്വകലാശാലയിൽ, ഗവർണർ ഉദ്ഘാടകനായ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിച്ച സംഭവത്തിൽ മലക്കം മറിഞ്ഞ് വി സി. കർശന നിബന്ധനകളുള്ള വിവാദ സർക്കുലർ പിൻവലിച്ച് സർവകലാശാല പുതിയ സർക്കുലർ ഇറക്കി. മൂന്ന് നിർദേശങ്ങൾ മാത്രം ഉൾപ്പെടുന്നതാണ് പുതിയ സർക്കുലർ.
ചൊവ്വാഴ്ച രാവിലെ 10.30ന് കാലടി സർവ്വകലാശാലയിൽ ശ്രീശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു വൈസ് ചാൻസലർ വിചിത്രമായ സർക്കുലർ പുറത്തിറക്കിയത്. ഗവർണർ എത്തുമ്പോൾ എല്ലാവരും എഴുനേറ്റ് നിന്ന് ആദരവ് പുറപ്പെടുവിക്കണം. അനാവശ്യ ചലനങ്ങൾ പാടില്ല. മൊബൈൽ ഫോൺ സൈലൻറ് മോഡിലാക്കണം. പ്രസംഗം അവസാനിച്ചാൽ നിയന്ത്രിതമായ കൈയടിയിലൂടെ ആദരവ് രേഖപ്പെടുത്തണം. ഇങ്ങനെ പത്ത് കർശന നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള പെരുമാറ്റച്ചട്ടമാണ് വി സിയുടെ നിർദേശപ്രകാരം അസിസ്റ്റൻറ് രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിലൂടെ ജീവനക്കാർക്കും അധ്യാപകർക്കും നേരെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. വിവാദമായതോടെ സർക്കുലർ ആദ്യം മരവിപ്പിക്കുകയും പിന്നീട് പിൻവലിച്ച് പുതിയ സർക്കുലർ പുറത്തിറക്കുകയുമായിരുന്നു.
മൂന്ന് നിർദേശങ്ങൾ മാത്രമാണ് പുതിയ സർക്കുലറിലുള്ളത്. പരിപാടിയിൽ പങ്കെടുക്കുന്നവർ 10.30നു മുമ്പ് ഹാളിൽ പ്രവേശിക്കണം. മൊബൈൽ ഫോൺ സൈലൻറ് മോഡിലാക്കണം. ഗവർണർ എത്തിയ ശേഷം പരിപാടികൾ അവസാനിക്കുന്നതുവരെ ആരും ഹാൾ വിട്ടു പുറത്തുപോകരുത് എന്നിവയാണ് പുതിയ നിർദേശങ്ങൾ.