സിഎംആർഎൽ, ശബരിമല സ്വർണമോഷണം തുടങ്ങിയ കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ ഹെെക്കോടതിയുടെ അവധിക്കാല ബെഞ്ചിൽ പ്രത്യേക അപേക്ഷ നൽകി ലിസ്റ്റ് ചെയ്യിപ്പിച്ച ശേഷം കോടതിയിൽ ഹാജരാകാതിരുന്ന ഹർജിക്കാരന് ഹൈക്കോടതി പിഴയിട്ടു. പ്രത്യേകം ലിസ്റ്റ് ചെയ്യിപ്പിച്ച നാലു കേസുകളിലായി 10,000 രൂപവീതം 40,000രൂപയാണ് ഹർജിക്കാരനായ എം ആർ അജയന്റെ അഭിഭാഷകൻ അഡ്വ.വി ആർ മനോരഞ്ജന് കോടതി പിഴ ചുമത്തിയത്.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് പി എം മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴയിട്ടത്. പിഴത്തുക കേരള ലീഗൽ സർവീസ് സൊസൈറ്റിയിലടയ്ക്കാനും നിർദ്ദേശിച്ചു. ഹർജിക്കാരന്റെ തന്നെ ആവശ്യപ്രകാരം ജനുവരിയിലേക്ക് മാറ്റിവെപ്പിച്ചിരുന്ന സിഎംആർഎൽ കേസടക്കം പ്രത്യേക അപേക്ഷയും ഉപഹർജികളും നൽകി എടുപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. ആരാണ് ഇതിനൊക്കെ പിന്നിലെന്നറിയാമെന്നും കോടതി വാക്കാൽ പറഞ്ഞു.