തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. നിലവിലെ നില വിലയിരുത്താൻ തുടർച്ചയായി CT സ്കാൻ എടുത്ത് പരിശോധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിന് നല്ല ചതവ് സംഭവിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതേസമയം എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളോ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ബ്രെയിന്‍സ്റ്റെമിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇത് നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. നിലവില്‍ തുടർച്ചയായി സിടി സ്കാൻ അടക്കം എടുത്തുള്ള വിദഗ്ധ പരിശോധനകൾ നടക്കുകയാണ്. ഭക്ഷണം ട്യൂബിലൂടെയാണ് നല്കുന്നത്. സിടി ആന്‍ജിയോഗ്രാം ചെയ്യാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്ക് ചെറിയചലനങ്ങളുണ്ടെന്നും ആശുപത്രി അറിയിച്ചു.
വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ. വഴിമാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായെന്നും പൊലീസ്. ശ്രീക്കുട്ടിയെ നടുവിന് ചവിട്ടിയാണ് പ്രതിയായ സുരേഷ് കുമാർ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടതെന്നും എഫ്ഐആറിൽ സ്ഥിരീകരിക്കുന്നുണ്ട്.
വധശ്രമത്തിന് പ്രതി സുരേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വെള്ളറട പനച്ചുംമൂട് സ്വദേശിയായ പ്രതി സുരേഷ് കുമാർ സ്ഥിരം മദ്യപനും പ്രശ്നക്കാരനും ആണെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.