കൊച്ചി: പാലിയേക്കര ടോൾ പ്ലാസ കേസിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കിയിരിക്കുന്നത്. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ് എന്നാണ് ഹർജിക്കാരൻ പറയുന്നത്. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹർജി നൽകിയ ഷാജി കോടങ്കണ്ടത്തന്‍റെ ആവശ്യം.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്. കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് . ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം.