പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപിക ലിസിയെ തിരിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോൾ അധ്യാപികയെ തിരിച്ചെടുത്തതിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പ്രധാനാധ്യാപിക കുട്ടികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കുടുംബം ഡിഡിഇക്ക് പരാതി നൽകിയത്.
പല്ലൻചാത്തൂരിൽ 14കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. അന്വേഷണവിധേയമായിട്ടാണ് അധ്യാപകരായ ആശയെയും ലിസിയെയും സസ്പെൻഡ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ കുട്ടികള്‍ തമ്മിൽ മെസ്സേജ് അയച്ചതിന്‍റെ പേരിൽ അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. കൂടാതെ ജയിലിൽ പോകേണ്ടിവരുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്.