തൃശൂർ: ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച തളിക്കുളം സ്വദേശിനി അനീഷ അഷ്റഫ് പ്രത്യേകാനുമതിയോടെ വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് ശരീരം തളർന്നിട്ടും, പഠനത്തോടുള്ള അനീഷയുടെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇളവ് നൽകുകയായിരുന്നു.
വീട്ടിൽ ഒരുക്കിയ പരീക്ഷാ ഹാൾ
പരീക്ഷാ ഹാളിന് സമാനമായ രീതിയിൽ വീട്ടിൽ ഒരുക്കിയ മുറിയിൽ അനീഷയും ഇൻവിജിലേറ്ററും മാത്രമായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിനുമുള്ള കർശന നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.
ആരോഗ്യപരമായ പരിമിതികൾക്ക് മുന്നിൽ തളരാത്ത അസാമാന്യ ആത്മവിശ്വാസവും മനോധൈര്യവുമാണ് അനീഷയുടെ ജീവിതത്തോടുള്ള സമീപനം. കേരള സംസ്ഥാന സാക്ഷരതാ മിഷൻ, സാമൂഹികനീതി വകുപ്പ്, സംസ്ഥാന ഭിന്നശേഷി വകുപ്പ് എന്നിവരുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പൊതുപരീക്ഷയുടെ രഹസ്യസ്വഭാവം പരിഗണിച്ച് ആദ്യം ബുദ്ധിമുട്ട് അറിയിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കാൻ തയ്യാറായത്.